മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ജയന്ത് സിൻഹയ്ക്ക് ബി.ജെ.പി ജാർഖണ്ഡ് സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിൻഹയുടെ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് നടപടി. നോട്ടീസിന് രണ്ടുദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന റിപ്പോർട്ടുകളുമുണ്ട്. സംഘടനാ പരിപാടികളിലൊന്നും ജയന്ത് സിൻഹ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം പാർട്ടിയുടെ മുഖഛായയെ ബാധിച്ചിട്ടുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.