മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം; സുപ്രീംകോടതി പരിശോധിക്കാനൊരുങ്ങുന്നു

മതാചാരത്തിന്റെ ഭാഗമായി മുസ്ലിം പോലീസുകാരന് താടി വെക്കാമോ എന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി. മഹാരാഷ്ട്ര റിസർവ് പോലീസ് സേനയിലെ മുസ്ലിം സമുദായക്കാരനായ കോൺസ്റ്റബിളിനെ താടിവെച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.

താടി വെക്കുന്നത് 1951-ലെ ബോംബെ പോലീസ് മാനുവലിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. സുപ്രീംകോടതി അടുത്തിടെ നടത്തിയ ലോക് അദാലത്തിൽ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താടി വടിക്കാൻ തയ്യാറായാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പറഞ്ഞെങ്കിലും പരാതിക്കാരൻ തയ്യാറായില്ല. ഭരണഘടനാപരമായി പ്രധാനപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായത്.

താടിവെക്കണമെന്നത് ഇസ്ലാമിലെ മൗലികതത്വത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നുകാട്ടിയാണ് ബോംബെ ഹൈക്കോടതി ഹർജി തള്ളിയത്. സമാനമായ മറ്റൊരുകേസിൽ മുസ്ലിം കോൺസ്റ്റബിളിന് താടിവെക്കാൻ ഭരണഘടനാപരമായി അവകാശമില്ലെന്നാണ് അലഹബാദ് ഹൈക്കോടതി 2021-ൽ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *