ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:  പരാതിയില്ലാതെ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാൻ കഴിയില്ല. പരാതി കൊടുക്കാൻ തയാറായാലേ നടപടി എടുക്കൻ കഴിയൂവെന്നും വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. നേരത്തെ, പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു. കക്ഷി ചേരാൻ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെ ഉള്ള നിലപാട്. പരാതിക്കാർക്ക് നീതി കൊടുക്കാൻ സർക്കാർ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാൻ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷൻ വ്യക്തമാക്കി. 

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. റിപ്പോർ‍ട്ടില്‍ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോ‍ർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *