ട്വൻ്റി-20 ടീമിലെ ഓപ്പണർ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ ; തിലക് വർമ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദി സീരിസും

ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻ്റി-20 പരമ്പരയിലെ നാലു കളികളില്‍ രണ്ട് സെഞ്ചുറിയുമായി ഇന്ത്യൻ ട്വൻ്റി-20 ടീമിലെ ഓപ്പണര്‍ സ്ഥാനം സഞ്ജു സാംസണ്‍ ഉറപ്പിച്ചെങ്കിലും പരമ്പരയുടെ താരമായത് തിലക് വര്‍മ. നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായതോടെ 140 ശരാശരിയും 198.58 സ്ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തിലക് 21 ഫോറും 20 സിക്സും പറത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ അടുത്ത രണ്ട് കളികളിലും പൂജ്യത്തിന് പുറത്തായത് തിരിച്ചടിയായി. അവസാന മത്സരത്തിലും സെഞ്ചുറി നേടി ട്വൻ്റി-20 ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച സഞ്ജു പരമ്പരയില്‍ 72 റണ്‍സ് ശരാശരിയിലും 194.58 സ്ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് നേടിയത്. 13 ഫോറും 19 സിക്സുമാണ് സഞ്ജുവിന്‍റെ പേരിലുള്ളത്.

ഒരു ട്വൻ്റി-20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും തിലക് വര്‍മ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് കളികളിലും നാലാം നമ്പറിലിറങ്ങിയ തിലക് വര്‍മ 33, 20 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ മൂന്നാം നമ്പര്‍ സ്ഥാനം ചോദിച്ചുവാങ്ങിയാണ് തിലക് ആദ്യ സെഞ്ചുറി തികച്ചത്.

നാലു കളികളില്‍ 113 റണ്‍സ് മാത്രം നേടിയ ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്സാണ് പരമ്പരയിലെ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. സഞ്ജുവും തിലക് വര്‍മയുമൊഴികെയുള്ള ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ പരമ്പരയില്‍ നാലു കളികളില്‍ 97 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് റണ്‍വേട്ടയില്‍ മൂന്നാമതുള്ള ഇന്ത്യൻ താരം. നാലു മത്സരങ്ങളില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്.

നാലു കളികളില്‍ 8 വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗ് രണ്ടാമതും അ‍ഞ്ച് വിക്കറ്റെടുത്ത രവി ബിഷ്ണോയ് മൂന്നാമതും എത്തിയപ്പോള്‍ നാലു വിക്കറ്റെടുത്ത് ജെറാള്‍ഡ് കോയെറ്റ്സിയാണ് ദക്ഷിണാഫ്രിക്കക്കായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *