പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശത്തില്‍ ആവേശം നിറയ്ക്കാന്‍ മുന്നണികള്‍

ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം.അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും

കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ മാധ്യമശ്രദ്ധയും ആകര്‍ഷിച്ചിരുന്നു. വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്.

മേഴ്‌സി കോളജിന് സമീപത്തുനിന്നാണ എന്‍ഡിഎയുടെ റോഡ് ഷോ. യാക്കര ഭാഗത്തുനിന്നാണ് യുഡിഎഫിന്റെ റോഡ് ഷോ ആരംഭിക്കുക. നാലുമണിയോടെ സുല്‍ത്താന്‍ പേട്ടയില്‍ നിന്നാണ് എല്‍ഡിഎഫിന്റെ റോഡ് ഷോ നടക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ പി സരിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറുമാണ് മത്സരിക്കുക. മറ്റന്നാളാണ് പാലക്കാട് വിധിയെഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *