പാലക്കാട്ട് പോളിങ് തുടങ്ങി; ബൂത്തുകളില്‍ നീണ്ട നിര: ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിൽ

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിലാണ്. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

പാലക്കാട് 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിം​ഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു.

വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍ പ്രതികരിച്ചു. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും വളരെ ശക്തമായൊരു തീരുമാനമാണതെന്നും പി സരിന്‍ ചൂണ്ടിക്കാട്ടി.

അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊരു പരിഹാരമുണ്ടാകണമെന്നും വിളിച്ചു വരുത്തിയൊരു ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു അതിഥിയെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിയുക എന്നതുമാണ്. ആ അതിഥി ഈ ആതിഥേയന്‍ തന്നെയാകുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളുമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ മനസിലുള്ള ഒരു പരിഹാര നിര്‍ദേശമായിത്തന്നെ ഒരാളുടെ പേരിലേക്ക് എന്നോ എത്തിച്ചേര്‍ന്നു. വിഷങ്ങളെല്ലാം പഠിച്ച് മനസിലാക്കി തന്നെയാണ് ആ തീരുമാനം. ആ തീരുമാനത്തെ അട്ടിമറിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല – സരിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *