യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആദ്യ നാല് ദിവസങ്ങളിൽ ആഗോള താപനം കുറക്കാനും ഭൗമസംരക്ഷണത്തിനുമായി 5700കോടി ഡോളറിന്റെ വാഗ്ദാനം. സർക്കാരുകളും ബിസിനസ് സ്ഥാപനങ്ങളും നിക്ഷേപകരും ജീവകാരുണ്യ സംരംഭങ്ങളുമാണ് തുക മാറ്റിവെക്കാൻ സന്നദ്ധത അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും ധനസഹായം ഉറപ്പാക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിച്ച ‘നാശനഷ്ട നിധി’യിലേക്ക് ഇതിനകം 72.5കോടി ഡോളറാണ് സമാഹരിച്ചത്. സമ്മേളനത്തിന്‍റെ ആദ്യദിനത്തിൽ രാഷ്ട്രനേതാക്കൾ ഒറ്റക്കെട്ടായി അംഗീകാരിച്ച ഫണ്ടാണിത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നിധി.
ഇതിൽ 10കോടി ഡോളർ യു.എ.ഇയുടെ സംഭാവനയാണ്. ഗ്രീൻ ക്ലൈമറ്റ് ഫണ്ട്. പുനരുപയോഗ ഊർജ ഫണ്ട്, സാങ്കേതിക വിദ്യ, കാലാവസ്ഥ ഭക്ഷ്യ നിധി, ആരോഗ്യം, ജലനിധി എന്നിവയിലേക്കാണ് ഫണ്ടുകളുടെ വാഗ്ദാനം. ഉച്ചകോടി തീരുമാനങ്ങൾ പ്രതീക്ഷ പകരുന്നതാണെന്ന് വേൾഡ് ബാങ്ക് മേധാവി അജയ് ബംഗ പ്രതികരിച്ചു
ഇതിനകം ഉച്ചകോടിയിൽ എട്ട് പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും രൂപപ്പെട്ടതായി കോപ് 28 പ്രസിഡൻറ് ഡോ. സുൽത്താൻ അൽ ജാബിർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈഡ്രജൻ, കൂളിങ്, ജെന്‍റർ എന്നിവയിലാണ് ഇനി പ്രഖ്യാപനങ്ങൾ വരാനിരിക്കുന്നത്.