ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ് ബഗ്ദാദിലേക്കും, ബെയ്റൂത്തിലേക്കും സർവീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്ന് മുതൽ ദുബൈയിൽ നിന്ന് ദിവസവും ഇവിടേക്ക് വിമാനങ്ങൾ പറന്ന് തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഇറാഖിനും, ലബനാനിനും നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇവിടേക്ക് വിമാനങ്ങൾ സർവീസ് നിർത്തിവെച്ചത്. ഏപ്രിൽ ഒന്ന് മുതൽ ബെയ്റൂത്തിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസിനും തുടക്കമാകും.
എമിറേറ്റ്സിന്റെ എയർബസ് എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിവേഗ വൈഫൈ ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയർബസിന്റെ എ ത്രീ ഫിഫ്റ്റി. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റിസിന്റെ ആദ്യ എ350 വിമാനങ്ങൾ പറക്കുക. ഇകെ502, ഇകെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയിൽ ആഴ്ചയിൽ എല്ലാദിവസവും സര്‍വീസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യന്‍ സമയം 5.50 ന് മുംബൈയിലെത്തും. തിരികെ രാത്രി 7.20 ന് പുറപ്പെട്ടുന്ന വിമാനം രാത്രി 9.05 ന് ദുബൈയിലിറങ്ങും. ഇ.കെ538, ഇ.കെ539 വിമാനങ്ങളാണ് അഹമ്മദാബാദ്-ദുബൈ റൂട്ടിൽ പറക്കുക. ഇതോടെ എമിറേറ്റ്സിന്റെ എ350 വിമാനങ്ങൾ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു.