ചൊവ്വയിൽ നിർമ്മിക്കാനൊരുങ്ങുന്ന നഗരത്തിന്റെ മെറ്റാവേഴ്സ് ആവിഷ്കരണത്തിനൊരുങ്ങി യു എ ഇ

അബുദാബി∙: 2117ൽ യുഎഇ ചൊവ്വയിൽ നിർമിക്കുന്ന നഗരത്തിന്റെ നേർക്കാഴ്ച കൃത്രിമമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ മെറ്റാവേഴ്സിലൂടെ അവതരിപ്പിക്കാൻ തീരുമാനം.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വൻ അവസരങ്ങളുണ്ടാക്കുന്ന ചൊവ്വ നഗരത്തിന്റെ പൂർണ അനുഭവമാണ് 3ഡി വിർച്യുൽ റിയാലിറ്റിയിലൂടെ ലഭിക്കുക. 95 വർഷങ്ങൾക്കപ്പുറം നിർമിക്കുന്ന നഗരത്തിന്റെ അവസ്ഥയും ജീവിത രീതിയും സിമുലേഷനിലൂടെ ആവിഷ്കരിക്കും. ഇതിലൂടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൂടുതൽ യുവാക്കളെ സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്‍സ് മേഖലകളിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.ഓൺലൈൻ ഇടപെടലും,3ഡി വിർച്യുൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവേഴ്സ്. ഓരോ വിർച്യുൽ രൂപത്തിലൂടെ ആളുകൾക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും, വ്യത്യസ്ത ഉപകരണത്തിലൂടെ ഈ വിർച്യുൽ ലോകത്തേക്ക് പ്രവേശിക്കുവാനും സാധിക്കും.

ദുബായ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ വെബ്3 ടെക്‌നോളജീസ് കമ്പനി ബേഡുവിനാണ് വിർച്യുൽ സിമുലേഷന്റെ ചുമതല. ഇതിനായി രാജ്യാന്തര ബഹിരാകാശ കേന്ദ്രം, ബഹിരാകാശത്തെയും ചൊവ്വയെയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടും.ചൊവ്വാ ഗവേഷണം, ബഹിരാകാശ യാത്രയെ അനുകരിക്കുന്ന അനലോഗ് മിഷൻ, ഫീൽഡ് ടെസ്റ്റുകൾ എന്നിവയ്ക്കായി 50 കോടി ദിർഹമാണ് വകയിരുത്തിയിട്ടുള്ളത്. വെല്ലുവിളി നിറഞ്ഞ ലക്ഷ്യസ്ഥാനത്തേക്ക് മനുഷ്യരെയും റോബട്ടുകളെയും ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ പുതിയ റെക്കോർഡ് സൃഷ്ടിക്കാൻ യുഎഇക്ക് കഴിയുമെന്ന് മാർസ് 2117 പദ്ധതി മാനേജർ അദ്നാൻ അൽ റയീസ് പറഞ്ഞു. ദുബായിലെ ഗവേഷണ കേന്ദ്രമായ മാർസ് സയൻസ് സിറ്റിയുടെ പിന്തുണയും കരുത്തു പകരുന്നു.

ദീർഘകാല ബഹിരാകാശ യാത്രയിൽ മനുഷ്യരിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണങ്ങളിൽ ശാസ്ത്രജ്ഞരെ സഹായിക്കുന്ന അനലോഗ് ദൗത്യങ്ങളിൽ യുഎഇ പങ്കെടുക്കുന്നുണ്ട്. ഇമറാത്തി മെക്കാനിക്കൽ എൻജിനീയറായ സലേ അൽ അമേരിയാണ് ആദ്യത്തെ അറബ് അനലോഗ് ബഹിരാകാശ സഞ്ചാരി. റഷ്യൻ അനലോഗ് ഫെസിലിറ്റിയിൽ മറ്റ് 5 പേർക്കൊപ്പം 8 മാസം പരിശീലനം പൂർത്തിയാക്കി. റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ പ്രോബ്ലംസിന്റെയും നാസ ഹ്യൂമൻ റിസർച് പ്രോഗ്രാമിന്റെയും 5 വർഷത്തെ ഗവേഷണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷണങ്ങൾ.

യുഎഇ ചൊവ്വയിലെ കോളനിവത്കരണവുമായി കൂടുതൽ അടുക്കുന്നെന്നാണ് തുടർ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകോത്തര ബഹിരാകാശ സേവനം, ബഹിരാകാശ ശാസ്ത്ര ഗവേഷണ മികവ്, ബഹിരാകാശ സാങ്കേതിക വിദ്യ സ്വായത്തമാക്കൽ, വികസിപ്പിക്കൽ, ഉപഗ്രഹ വിക്ഷേപണം, ഉന്നതനിലവാരമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കൽ, ആഗോള നിക്ഷേപം ആകർഷിക്കൽ, പരിസ്ഥിതി-അടിസ്ഥാന സൗകര്യവികസനം എന്നീ 6 മേഖലകളിൽ ഊന്നൽ നൽകിയുള്ള യുഎഇ ബഹിരാകാശ നയവും പദ്ധതിക്ക് ഊർജമേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *