ഖത്തറിലും കെനിയയിലും യു.എ.ഇ പുതിയ അംബാസഡർമാരെ നിയമിച്ചു. ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ശാക്ബൂത്ത് ആൽ നഹ്യാനാണ് ഖത്തർ അംബാസഡർ. കെനിയയിൽ സലീം ഇബ്രാഹിം ബിൻ അഹമ്മദ് മുഹമ്മദ് അൽ നഖ്ബിയെയാണ് നിയമിച്ചത്. തിങ്കളാഴ്ച അബൂദബിയിലെ ഖസർ അൽ ഷാദി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മുമ്പാകെ ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാൻ ഇരുവർക്കും പ്രസിഡന്റ് ആശംസ നേർന്നു.
ആറു വർഷത്തിനു ശേഷമാണ് യു.എ.ഇ ഖത്തറിലേക്ക് വീണ്ടും പ്രതിനിധിയെ നിയമിക്കുന്നത്. 2017ൽ ഗൾഫ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയെ തുടർന്ന് യു.എ.ഇ ഖത്തറിൽനിന്ന് അംബാസഡറെ പിൻവലിക്കുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജൂണിൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. പിന്നാലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എ.ഇയിൽ ഖത്തർ അംബാസഡറെ നിയമിക്കുകയും ചെയ്തിരുന്നു.