രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം ‘നെറ്റ്ഫ്ലിക്സ്’ ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രംഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ഈ ആക്ഷേപം ഉന്നയിച്ചത്. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യു.എ.ഇ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കിയത്.
ഇസ്ലാമികമൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്ഫ്ലിക്സ് വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് യു.എ.ഇ പറയുന്നു.