ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് പായൽ ഘോഷ്. നടി മാത്രമല്ല പായൽ ഘോഷ്, പൊതുപ്രവർത്തക കൂടിയാണ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ആരുടെയെങ്കിലും കൂടെ കിടക്കാൻ തയാറായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായൽ പറയുന്നത്. വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ് ആണ് പായലിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള പോസ്റ്റിലാണ് നടിയുടെ തുറന്നു പറച്ചിൽ. എന്റെ കരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ്. ഞാൻ ആരുടെയെങ്കിലും കൂടെ കിടക്കാൻ തയാറായിരുന്നെങ്കിൽ ഇന്ന് എനിക്ക് മുപ്പതോളം സിനിമ പൂർത്തിയാക്കാമായിരുന്നു. വലിയ സിനിമകൾ ലഭിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല എന്നാണ് പായൽ കുറിച്ചിരിക്കുന്നത്.
ബോളിവുഡ് സംവിധായകരെക്കുറിച്ചാണോ ഈ പോസ്റ്റ് എന്ന് ചോദിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പോസ്റ്റ് വൈറലായതോടെ പെട്ടെന്നുതന്നെ താരം ഇത് പിൻവലിക്കുകയും ചെയ്തു. നേരത്തെ അനുരാഗ് കശ്യപിനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി രംഗത്തെത്തിയ നടിയാണ് പായൽ ഘോഷ്. 2013ൽ മുംബൈയിലെ വെർസോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വച്ച് ഒരു ബോളിവുഡ് സംവിധായകൻ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം.