ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരുമെന്ന് പഠനം. ഭൂമിക്കടിയിലെ ജീവന്റെ സ്രോതസ്സാണ് ഭൂഗര്‍ഭജലം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തില്‍ തന്നെ ഈ സ്രോതസ്സുകളിലെ താപനില ശരാശരി 2.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസില്‍, ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ആഗോളത്തലത്തിൽ ആദ്യത്തെ ഭൂഗര്‍ഭജല താപനിലയെ പറ്റിയുള്ള പഠനം പുറത്തുവിട്ടത്.
ആമസോണ്‍ മഴക്കാടുകളെ പോലും ഈ മാറ്റം ബാധിക്കുമത്രെ. മധ്യ റഷ്യ, വടക്കന്‍ ചൈന, വടക്കന്‍ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മറ്റു പ്രദേശങ്ങളും ഇതുമൂലം ബാധിക്കപ്പെടും. ഭൂഗര്‍ഭജലത്തില്‍ ഓക്സിജന്‍ അളവ് കുറവാണ്. ഇത് വരള്‍ച്ചാ കാലത്ത് ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്ന മീനുകളെ ബാധിക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യും. താപനിലയിലെ നേരിയ ചലനങ്ങള്‍ പോലും ഭൂഗര്‍ഭജലത്തില്‍ വാലിയ മാറ്റങ്ങളുണ്ടാക്കാം. അതിനെ ആശ്രയിക്കുന്ന ആവാസവ്യവസ്ഥയ്ക്ക് അതൊരു വെല്ലുവിളി തന്നെയാണ്. ഈ താപനില വര്‍ധന നിലവില്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിലെ മനുഷ്യരുടെ ആരോഗ്യത്തെ താറുമാറാക്കുമെന്നും പഠനം പറയ്യുന്നു.