തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നടികർ സംഘം

തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം. എന്നാൽ സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി.

ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശുപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തിൽ സമിതി ശുപാർശകൾ പരിഗണിക്കും. പരാതികൾ പരിഗണിക്കുന്നതിന് നിയമസഹായവും നൽകും. മാത്രമല്ല ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നൽകും. അതിനു ശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും. ഫോണിലൂടെയോ ഇ-മെയിലിലോ പരാതികൾ അറിയിക്കാവുന്നതാണ്.

അതേസമയം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതിന് പകരം പരാതി കമ്മിറ്റിയിൽ സമർപ്പിക്കാനാണ് നിർദേശം. കൂടാതെ അഭിനേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേഷണം ചെയ്യുന്ന അപകീർത്തികരമായ റിപ്പോർട്ടുകൾക്കെതിരെ സൈബർ ക്രൈം പോലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്കും പിന്തുണ നൽകും.

Leave a Reply

Your email address will not be published. Required fields are marked *