ജനിച്ചയുടനെ തട്ടിയെടുത്തു; ഒന്നിച്ചത് 18 വർഷങ്ങൾക്ക് ശേഷം; വമ്പൻ ലോബിയുടെ കഥ പുറത്ത്

ജനിച്ചു വീണയുടനെ മാതാപിതാക്കളിൽ നിന്ന് കവർന്ന് വിൽക്കപ്പെട്ട ഇരട്ടകൾ, ഒടുവിൽ പതിനെട്ടു വർഷങ്ങൾക്ക് ശെഷം വിധി അവരെ ഒന്നിപ്പിച്ചു. ജോർജിയക്കാരായ എലീൻ ഡെയ്‌സാദ്സെ അന്ന പാൻചുലിഡ്‌സെ എന്നിവരുടെ കഥയാണ് പറയ്യുന്നത്. ഒരു ദിവസം അലസമായി ടിക്‌ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന എലീൻ ഡെയ്‌സാദ്സെയുടെ കണ്ണ് അന്ന പാൻചുലിഡ്‌സെ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെ തന്നെയായിരുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി.

പിന്നീട് തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളിൽനിന്ന് മനസ്സിലാക്കി. ഒരേ കുടുംബക്കാരാണോയെന്നറിയാൻ ഡി.എൻ.എ. പരിശോധിച്ചപ്പോഴാണ് ഇരുവരും ഐഡന്റിക്കൽ ട്വിൻസാണെന്ന് കണ്ടുപിടിച്ചത്. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് അനധികൃതമായി വിൽക്കുന്ന ലോബിയാണ് രണ്ടുപേരെയും രണ്ടിടത്തെത്തിച്ചത്.

1950 മുതൽ 2006 വരെ ജോർജിയയിൽ സജീവമായിരുന്നു ഈ ലോബി. പല മാതൃ-ശിശു ആശുപത്രികളും നഴ്സറികളും സന്നദ്ധസംഘടനകളും ഈ സംഘത്തിലെ കണ്ണികളായിരുന്നു. ജോർജിയൻ മാധ്യമപ്രവർത്തക ടുമാന മുസെറിഡ്‌സും ജനിച്ചയുടൻ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. 50 വർഷംകൊണ്ട് 1.2 ലക്ഷം കുഞ്ഞുങ്ങളെയാണ് സംഘം മോഷ്ടിച്ചുവിറ്റത്. ജനിച്ചുവീണയുടൻ കുഞ്ഞുങ്ങളെ അമ്മമാർക്കരികിൽനിന്ന് ആശുപത്രിക്കാർതന്നെ മാറ്റും. മരിച്ചുപോയെന്ന് കള്ളംപറയും. ഈ കുഞ്ഞുങ്ങളെ പിന്നീട് ജോർജിയയിലോ വിദേശത്തോ ഉള്ള മക്കളില്ലാത്ത ദമ്പതിമാർക്ക് വിൽക്കും. 30,000 ഡോളർ എന്നു വച്ചാൽ ഏകദേശം 25 ലക്ഷം രൂപ കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *