സമുദ്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇത്തിരികുഞ്ഞൻ പഫർ ഫിഷ്. കാണാൻ ക്യൂട്ടാണെങ്കിലും ഇവർ നിസാരക്കാരല്ല. ശത്രുക്കൾ അടുത്തെത്തുമ്പോൾ ചുറ്റുമുള്ള വെള്ളമോ അല്ലെങ്കിൽ വായുവോ അകത്തേക്ക് വലിച്ച് ശരീരം ബോൾ പോലെയാക്കി രക്ഷപ്പെടുന്ന പഫർ ഫിഷ് 30 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്‍കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ടെട്രോഡോടോക്സിൻ എന്ന വിഷം. എന്നാൽ ഈ ഉഗ്രവിഷമുള്ള മീനും തീന്മേശയിൽ ഇടമുണ്ടെന്നതാണ് രസം. ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗു ഉണ്ടാക്കുന്നത് പഫർ ഫിഷ് ഉപയോഗിച്ചാണ്.
ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു. മൂന്നു വർഷത്തെ പരിശീലനവും പ്രാക്റ്റിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്ക് മാത്രമേ ലൈസൻസ് കിട്ടു. മീനിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. സ്വന്തമായി പഫർ ഫിഷിനെ കൊണ്ടുള്ള ഭക്ഷണമുണ്ടാക്കി അത് കഴിച്ച് കാണിക്കകയാണ് പ്രാക്റ്റിക്കൽ പരീക്ഷയിൽ ചെയ്യേണ്ടത്. ഇതിന് ശേഷം ജീവനോടെ ഉണ്ടെങ്കിൽ ലൈസൻസ് കിട്ടും.