ഇത്തവണ ആരാധകരെ നിരാശരാക്കേണ്ടെന്ന് കരുതി മെസി കളത്തിലിറങ്ങി, ഫലം തോൽവി

ഹോങ്കോങ്ങിൽ മൈതാനത്തിറങ്ങാതിരുന്ന മെസി ടോക്കിയോയിൽ ആരാധകർക്കായി 30 മിനിറ്റ് മത്സരത്തിനിറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. വിസെൽ കോബെക്കെരിയായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ മയാമി 4-3 ന് പരാജയപ്പെട്ടു. മത്സരത്തിൽ അവസാന 30 മിനിറ്റ് മൈതാനത്ത് ഇറങ്ങിയെങ്കിലും പെനാൽറ്റി കിക്കെടുക്കാൻ മെസി എത്തിയില്ല. അറുപതാം മിനിറ്റിൽ റൂയിസിന് പകരക്കാരനായിട്ടായിരുന്നു മെസി ഇറങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ലൂയി സുവാരസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടാൻ ശ്രമം നടത്തിയെങ്കിലും ചെറിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക് പോയി. ഗോൾ നേടാനുള്ള മെസിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മത്സരം ഗോൾ രഹിത സമനിലയിലേക്ക് എത്തുകയായിരുന്നു.

പ്രീ സീസണിന്റെ ഭാഗമായി ഏഷ്യയിലെത്തിയ ഇന്റർ മയാമി കളിച്ച നാല് മത്സരങ്ങളിൽ ഒരു വിജയം മാത്രമായി ഇതോടെ മടങ്ങുകയാണ്. മൂന്ന് കളികളിൽ ടീം പരാജയം നേരിട്ടു. കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങ്ങിൽ കളിക്കാനിറങ്ങാതിരുന്ന മെസിയെ ആരാധകർ കൂവിയിരുന്നു. 40,000 ത്തോളം ആരാധകർക്ക് മുന്നിൽ 4-1 ന് ഇന്റർമിയാമി വിജയിച്ച മത്സരത്തിൽ തുടയിലെ പരിക്കിനെ തുടർന്നാണ് മെസി കളിക്കാതിരുന്നത്.

മത്സരത്തിലുടനീളം സൈഡ് ബെഞ്ചിലിരുന്ന താരം കളിയിൽ ഒരു മിനിറ്റ് പോലും പന്ത് തട്ടിയില്ല. ആദ്യ പകുതിയിൽ മെസ്സി കളിക്കാതിരുന്നപ്പോൾ തന്നെ ആരാധകർ ബഹളം കൂട്ടാൻ തുടങ്ങിയിരുന്നു. രണ്ടാം പകുതിയിലും താരത്തെ മൈതാനത്ത് കാണാതായതോടെ ‘വി വാണ്ട് മെസ്സി’ എന്ന് ആരാധകർ ശബ്ദം മുഴക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *