സൗദിയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ ഫീസ് പുതുക്കി

റിയാദ്∙: സൗദിയിൽ വാഹനങ്ങള്‍ക്കുള്ള സാങ്കേതിക പരിശോധനാ ഫീസ് പുതുക്കി നിശ്ചയിച്ചു. ബൈക്കുകള്‍, ബസുകള്‍, ട്രക്കുകള്‍, ഹെവി എക്വിപ്‌മെന്റുകള്‍ അടക്കമുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ഈടാക്കാവുന്ന നിരക്കുകള്‍ മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചതിനെ തുടർന്നാണ് മാറ്റിയത്.

വ്യത്യസ്ത ഇനം വാഹനങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാന്‍ 45 റിയാല്‍ മുതല്‍ 205 റിയാല്‍ വരെയും പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പുനഃപരിശോധനയ്ക്കുള്ള ഫീസ് 15 റിയാൽ മുതൽ 68 റിയാൽ വരെയുമാണ് നിശ്ചയിച്ചത്. സാങ്കേതിക പരിശോധനയില്‍ പരാജയപ്പെടുന്ന കാറുകളിലെ തകരാറുകള്‍ തീര്‍ത്ത് വീണ്ടും പരിശോധിക്കാന്‍ 33 റിയാലാണ് ഫീസ് നല്‍കേണ്ടത്. 10 മുതല്‍ 15 വരെ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണില്‍ കവിയാത്ത വാനുകളുടെയും മൂന്നര ടണ്ണില്‍ കുറവ് ഭാരമുള്ള ചരക്കു വാഹനങ്ങളുടെയും എന്‍ജിനില്ലാതെ മറ്റു വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും പരിശോധനയ്ക്ക് 100 റിയാലും പുനഃപരിശോധനക്ക് 33 റിയാലുമാണ് അടയ്ക്കേണ്ടത്.

ഇരുചക്ര ബൈക്കുകള്‍ പരിശോധിക്കാന്‍ 45 റിയാലും പുനഃപരിശോധനക്ക് 15 റിയാലും മുച്ചക്ര ബൈക്കുകളും നാലുചക്ര (ക്വാഡ്) ബൈക്കുകളും പരിശോധിക്കാന്‍ 50 റിയാലും പുനഃപരിശോധനക്ക് 17 റിയാലുമാണ് ഫീസ്. 15 മുതല്‍ 30 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ആകെ ഭാരം അഞ്ചു ടണ്ണില്‍ കവിയാത്ത മിനി ബസുകളുടെയും ആകെ ഭാരം മൂന്നര ടണ്‍ മുതല്‍ 12 ടണ്‍ വരെയുള്ള ചരക്കു വാഹനങ്ങളുടെയും പരിശോധനയ്ക്ക് 141 റിയാലും തകരാറുകള്‍ തീര്‍ത്ത ശേഷമുള്ള പുനഃപരിശോധനയ്ക്ക് 47 റിയാലുമാണ് ഫീസ് നല്‍കേണ്ടത്.

മൂന്നര ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള, എന്‍ജിനുകളില്ലാതെ മറ്റു വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളുടെയും ട്രെയിലര്‍ ഹെഡുകളുടെയും പരിശോധനയ്ക്ക് 184 റിയാലും പുനഃപരിശോധനയ്ക്ക് 61 റിയാലും ഫീസ് നല്‍കണം. 30 ല്‍ കൂടുതല്‍ സീറ്റുകളുള്ള, ആകെ ഭാരം അഞ്ചു ടണ്ണില്‍ കൂടിയ ബസുകളുടെയും 12 ടണ്ണില്‍ കൂടുതല്‍ ആകെ ഭാരമുള്ള ചരക്ക് വാഹനങ്ങളുടെയും ഹെവി എക്വിപ്‌മെന്റുകളുടെയും പരിശോധനക്ക് 205 റിയാലും പുനഃപരിശോധനക്ക് 68 റിയാലുമാണ് ഫീസ് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *