ഗാസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം: ഖത്തർ

ഗാസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഖത്തർ. ഇസ്രായേലിന്റെ നരഹത്യയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഗാസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചത്.

വംശഹത്യയും വംശീയ ഉന്മൂലനവുമാണ് ഇസ്രായേൽ ഗാസ്സയിൽ നടത്തുന്നത്. ഇസ്രായേൽ ലക്ഷ്യം വയ്ക്കുന്ന ഒരു വ്യക്തി സമീപത്തുണ്ട് എന്ന വാദത്തോടെയാണ് ഇസ്രായേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബിടുന്നത്. അതിന്റെ പേരിൽ നാനൂറിലേറെ പേരാണ് മരിച്ചത്. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിലെല്ലാം ഇരട്ടത്താപ്പ് തുടരുകയാണ്. ചില സമയങ്ങളിൽ ഈ നിലപാടുകൾ ലജ്ജാകരമാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം ഗാസ്സയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഖത്തർ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ അടയാളമാണിത്. മന്ത്രിക്കെതിരെ നാമമാത്രമായ നടപടിയാണ് ഇസ്രായേൽ സ്വീകരിച്ചത്. ഇത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് സമാനമാണെന്നും ഖത്തർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *