സീറ്റ് കുറഞ്ഞ ഞെട്ടലിൽ ബിജെപി; പ്രവചനങ്ങൾ അപ്രസക്തമാക്കി തൃണമൂലും എസ്.പിയും കോൺഗ്രസും

എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാക്കിക്കൊണ്ടാണ് ഇത്തവണ ലോക്സഭാതിരഞ്ഞെടുപ്പ് ഫലംകൂടി പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ 63 സീറ്റുകൾ കുറഞ്ഞു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂൽ കോൺഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു.

2019ൽ 303 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 240 മാത്രം. കഴിഞ്ഞ തവണ വെറും 52 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ സെഞ്ചുറിക്കടുത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് എസ്.പി നടത്തിയത്. യു.പിയിൽ 37 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2004ൽ 35 സീറ്റ് നേടിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം. 29 സീറ്റ് നേടി തൃണമൂൽ കോൺഗ്രസും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ തവണത്തേതിലും ഏഴ് സീറ്റ് അധികമാണിത്. തമിഴ്‌നാട്ടിൽ 22 സീറ്റ് നേടി ഡി.എം.കെ പ്രകടനം ആവർത്തിച്ചു.

തെലുങ്കുദേശം പാർട്ടി 16ഉം ജെ.ഡി.യു 12ഉം സീറ്റുകളിലാണ് വിജയിച്ചത്. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് വിഭാഗത്തിന് ഒൻപത് സീറ്റും ഷിൻഡെ വിഭാഗത്തിന് ഏഴ് സീറ്റും ലഭിച്ചു. ശരത് പവാറിന്റെ എൻ.സി.പിക്ക് ഏഴ് സീറ്റ് കിട്ടിയപ്പോൾ ഒരു സീറ്റ് നേടാനേ അജിത് പവാറിന് സാധിച്ചുള്ളൂ.

പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും മത്സരിച്ച ആംആദ്മി പാർട്ടിക്ക് ആകെ ലഭിച്ചത് മൂന്ന് സീറ്റാണ്. സി.പി.എം കഴിഞ്ഞ തവണത്തേതിൽനിന്ന് ഒന്ന് അധികം നേടി സീറ്റുനില നാലാക്കി. മുസ്‌ലിം ലീഗ് മൂന്നും സി.പി.ഐയും സി.പി.ഐ.എം.എലും രണ്ടുവീതം സീറ്റുകളും നേടി. ബി.ആർ.എസ്, ബി.എസ്.പി, ബി.ജെ.ഡി പാർട്ടികൾ സംപൂജ്യരായി.

Leave a Reply

Your email address will not be published. Required fields are marked *