സാമൂഹിക മാധ്യമങ്ങളിൽ അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് സുപ്രീംകോടതി

സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം എന്നും കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എംഎൽഎയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂർ, തിരുനൽവേലി എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശേഖർ സുപ്രീം കോടതിയെ സമീപിച്ചത്. മറ്റാരോ എഴുതിയ പോസ്റ്റ് ഷെയർ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ അത് ഡിലീറ്റ് ചെയ്തുവെന്നും ശേഖറിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചു.

കണ്ണ് അസുഖത്തിന് മരുന്ന് ഉപയോഗിച്ചിരുന്നതിനാൽ വായിക്കാതെയാണ് പോസ്റ്റ് ഷെയർ ചെയ്തത് എന്നും ശേഖറിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നല്ല. എന്നാൽ അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം – ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *