കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില് കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം നിലവിലെ 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭ നിർദ്ദേശത്തിന് അംഗീകാരം നൽകുകയും തുടർന്ന് ധനകാര്യ കമ്മീഷന് അയയ്ക്കുകയും ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതത്തില്‍നിന്ന് ഒരു ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം രൂപ അധികമായി ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. അതേസമയം, നികുതി വിഹിതം കുറയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ രംഗത്തെത്തും. നിലവിൽ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി ഘടനയിൽ അതൃപ്തരാണ്. അതിനിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നതിൽ കുറവുണ്ടായാൽ വലിയ എതിർപ്പിന് കാരണമാകും.
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതം 20 ശതമാനമായിരുന്നത് 41 ശതമാനമായി 1980-ലാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനം പങ്കുവെക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.8 ശതമാനമായി. സംസ്ഥാനങ്ങൾക്ക് ദേശീയ ജിഡിപിയുടെ 3.2% ധനക്കമ്മിയുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ മൊത്തം സർക്കാർ ചെലവിന്റെ 60% ത്തിലധികം പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കാണ് സംസ്ഥാനങ്ങൾ കൂടുതൽ ചെലവാക്കുന്നത്. 2017 ജൂലൈയിൽ ദേശീയ ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങൾക്ക് വരുമാനം സമാഹരിക്കുന്നതിൽ പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും വിമർശനമുയർന്നിരുന്നു. സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് പണമായി നൽകുന്ന പദ്ധതികളും കടം എഴുതിത്തള്ളുന്നതും മറ്റ് സൗജന്യങ്ങൾ നൽകുന്നതും നിരുത്സാഹപ്പെടുത്താനുള്ള മാർഗങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദേശിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.