ലോക്സഭാ സീറ്റുകളെ ചൊല്ലി എഎപി കോൺഗ്രസ് പോര് മുറുകുന്നു; ഇന്ത്യ മുന്നണിയിൽ തുടരണോ എന്ന കാര്യം പുന:പരിശോധിക്കേണ്ടി വരുമെന്ന് എഎപി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്.

കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്.ഇതിന് പിന്നാലെയാണ് എഎപി ഇടഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ഉന്നത നേതൃത്വുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ദീപക് ബാബരിയ എന്നിവര്‍ പങ്കെടുത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിന് ശേഷം അല്‍ക്ക ലാംബ പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തങ്ങളുമായി സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അടുത്ത ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രയോജനമില്ലെന്ന് നിലപാടിലാണ് ആംആദ്മി.

Leave a Reply

Your email address will not be published. Required fields are marked *