മഹാരാഷ്ട്രയില്‍ ധാരണ; ശിവസേന 21ലും കോണ്‍ഗ്രസ് 17ലും എന്‍സിപി 10സീറ്റിലും മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. 48 സീറ്റുകളില്‍ ശിവസേന താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് സീറ്റുകളിലും മത്സരിക്കും. നോര്‍ത്ത് വെസ്റ്റ്, സൗത്ത് സെന്‍ട്രല്‍, സൗത്ത്, സൗത്ത് ഈസ്റ്റ് എന്നീ മുംബൈയിലെ ആറ് സീറ്റുകളില്‍ നാലിലും താക്കറെയുടെ സേന മത്സരിക്കും. നോര്‍ത്ത്, നോര്‍ത്ത് സെന്‍ട്രല്‍ എന്നീ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് അഭിവക്ത ശിവസേനയും മൂന്നിടത്ത് ബിജെപിക്കുമായിരുന്നു വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം പിരിഞ്ഞു.

ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് ശേഷം ശരദ് പവാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുമിച്ച് മുന്നോട്ടുപോകേണ്ട സമയമാണിത്. തെരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഈ കരാറിലെത്തിയതെന്നും ഇനി ജനങ്ങള്‍ തീരുമാനിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ ആഘാഡി, മഹാ വികാസ് അഘാഡി സഖ്യവുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. പ്രകാശ് അംബേദ്ക്കര്‍ അഞ്ചു സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു മഹാവികാസ് അഘാഡി നേതാക്കള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *