ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍ പര്യടനം നടത്തും. വിവിധ ഇന്ത്യ മുന്നണി നേതാക്കള്‍ യാത്രയില്‍ പങ്കെടുത്തേക്കും. ഇന്നും നാളെയുമാണ് യാത്ര ബിഹാറില്‍ പര്യടനം നടത്തുക. ബിഹാറില്‍ പര്യടനം നടത്തിയ ശേഷം 31 ന് വീണ്ടും പശ്ചിമ ബംഗാളില്‍ യാത്ര തിരിച്ച്‌ എത്തും. 

നിതീഷ് മുന്നണി വിട്ട സാഹചര്യത്തില്‍ മുന്നണിയിലെ മറ്റു പാര്‍ട്ടി നേതാക്കളെ ബിഹാറിലെ റാലികളില്‍ ഉള്‍പ്പെടെ പങ്കെടുപ്പിച്ച്‌ ഇന്ത്യ മുന്നണിയുടെ ശക്തി തെളിയിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.ഇന്ത്യ മുന്നണില്‍ നിന്ന് ജെഡിയു പോയ സാഹചര്യത്തില്‍ യാത്രയെത്തുമ്പോള്‍ ജനപിന്തുണ കുറഞ്ഞാല്‍ യാത്രയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

യാത്രയുടെ ഭാഗമായി പൂര്‍ണിയയില്‍ കോണ്‍ഗസ് മഹാറാലി സംഘടിപ്പിക്കും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവര്‍ യാത്രയില്‍ പങ്കെടുത്തേക്കും. കൂടാതെ, സിപിഎം.സിപിഐ തുടങ്ങി പാര്‍ട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ പര്യടനത്തിനുശേഷം യാത്ര വീണ്ടും ബംഗാളിലേക്ക് കടക്കും.

ഇന്നലെ വീണ്ടും പര്യടനം ആരംഭിച്ച യാത്ര പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നാണ് തുടങ്ങിയത്. കാല്‍ നടയായും ബസിലുമായിരുന്നു യാത്ര. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് വാക്‌പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിലെ ന്യായ് യാത്ര. യാത്രയില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *