‘ബോഡി ഫിറ്റാവണം, ഇല്ലെങ്കിൽ പണിപോകും’; അസം പൊലീസിൽ ശരീരഭാര പരിശോധന

ഉദ്യോഗസ്ഥരുടെ ശരീരഭാര സൂചിക(ബി.എം.ഐ) ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കും.

ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ. പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് വ്യക്തമാക്കി. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് വിവരം.

അമിതഭാരമുള്ളവര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്നും അതിനു ശേഷവും ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ സ്വയം വിരമിക്കലാവശ്യപ്പെടുമെന്നും ഡി.ജി.പി അറിയിച്ചു. തൈറോയ്ഡ് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യം ശരീരഭാര സൂചിക പരിശോധനയ്ക്കു വിധേയനാകുന്നത് താനാണെന്നും ഡി.ജി.പി. വ്യക്തമാക്കി.

എഴുപതിനായിരത്തിനടുത്ത് ഉദ്യോഗസ്ഥരാണ് അസം പോലീസ് സേനയിലുള്ളത്. ഇതില്‍ 650-ഓളം പേര്‍ അമിതഭാരം, അമിത മദ്യപാനം തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സേനയ്ക്ക് ഉപകാരമില്ലാത്തവരെ പിരിച്ചുവിടണമെന്നായിരുന്നു അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *