‘ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ ആശങ്ക, ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനിടെ’; എസ്. ജയ്ശങ്കർ

ബംഗ്ലാദേശിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവർക്കും അക്രമ സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

സംവരണവിരുദ്ധപ്രക്ഷോഭം വളർന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജൻഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാർ നിരോധനാജ്ഞ ലംഘിച്ച് ധാക്കയിൽ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും ജയ്ശങ്കർ വ്യക്തമാക്കി.

19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ 9,000-ത്തോളം വിദ്യാർഥികളാണ്. ജൂലായിൽ ഒരുസംഘം വിദ്യാർഥികൾ തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ഭരണകൂടം ധാക്കയിലെ ഇന്ത്യൻ ഹൈക്കമിഷനുകൾക്കും മറ്റ് നയതന്ത്രസ്ഥാപനങ്ങൾക്കും സുരക്ഷനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികൾ സാധാരണമാവുമ്പോൾ നയതന്ത്രബന്ധം പഴയെപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരികയാണ്. ബി.എസ്.എഫിന് അതീവജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ധാക്കയിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനയിൽ അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അവ അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *