പ്രകൃതിവിരുദ്ധ പീഡനം ; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ കർണാടക എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. സൂരജ് ഏറെ സ്വാധീനമുള്ള ആളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

അർക്കൽഗുഡ് സ്വദേശിയായ 27കാരനാണ് സൂരജിനെതിരെ പരാതി നൽകിയത്. ജെ.ഡി (എസ്) പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, 342, 506, 34 വകുപ്പുകൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തത്.

ജൂൺ 16ന് ഹൊളെനരസിപൂരിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി.പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സൂരജിന്റെ അടുത്ത അനുയായി ആയ മറ്റൊരു ജെ.ഡി (എസ്) പ്രവർത്തകനും പീഡനാരോപണവുമായി രംഗത്തെത്തിയിരുന്നു. ഈ പരാതിയിലും കേസെടുത്തിട്ടുണ്ട്. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്. ഹൊളെനരസിപൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണയുടെ മകനും ജെ.ഡി (എസ്) അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ പൗത്രനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *