പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ നടത്തപ്പെടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പഴയ പാർലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. പകുതിയാകുമ്പോൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും. അതായത്, പഴയ പാർലമെന്റ് കെട്ടിടത്തിൽ സമ്മേളനം ആരംഭിച്ച് പുതിയതിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. 23 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 17 സിറ്റിങ്ങുണ്ടാകും.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, അതുകൂടി മുന്‍നിർത്തിയുള്ള നിയമനിർമാണങ്ങളും മറ്റും നടത്താൻ കേന്ദ്രസർക്കാർ തയാറായേക്കുമെന്നാണ് റിപ്പോർട്ട്. വിട്ടുകൊടുക്കാൻ പ്രതിപക്ഷ പാർട്ടികളും തയാറാവാതെ വരുന്നതോടെ സമ്മേളനം കലുഷിതമാകും. ഏക സിവിൽ കോഡിനായി പ്രധാനമന്ത്രി മുന്നോട്ടു വരുന്നതിനിടെയാണ് പാർലമെന്റ് സമ്മേളനവും വരുന്നത്.