ന്യായ് യാത്ര അല്ല, ഇനി ഭാരത് ജോഡോ ന്യായ് യാത്ര;രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി

രാഹുൽഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി. ന്യായ് യാത്ര എന്ന പേര് മാറ്റി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. യാത്രയിൽ അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തി. 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. അടുത്ത മാസം 14 ന് മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കും. നടന്നും ബസിലുമായുള്ള യാത്ര മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യാത്രയല്ലെന്നും മണിപ്പൂരിലെ മുറിവ് ഉണക്കാൻ കൂടിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിലേറ്റ പരാജയം പ്രവർത്തകരിൽ സൃഷ്ടിച്ച നിരാശ നീക്കുന്നതിനായിട്ടാണ് രാഹുൽ ഗാന്ധി യാത്ര നടത്തുക.

തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയർത്തിക്കാട്ടിയാകും യാത്ര. തൊഴിലില്ലായ്മ പ്രധാന വിഷയമായി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പാർലമെന്റ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണവും. ‘മോദിയുടെ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയത്. പാർലമെന്റിൽ കണ്ടത് തൊഴിൽ രഹിതരുടെ അമര്ഷത്തിന്റെ പുക’ എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ തൊഴിലില്ലായ്മ ആയുധമാക്കണമെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരെ അറിയിച്ചു കഴിഞ്ഞു. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് 14 സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്.

ഇവയിലേറെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇന്ത്യ മുന്നണിയിലെ പാർട്ടികളെ കൂടി സഹകരിപ്പിച്ചുള്ള യാത്രയ്ക്കാണ് കോൺഗ്രസ് തയാറെടുക്കുന്നത്. അരുണാചൽ പ്രദേശ് , മിസോറാം ,അസമിന്റെ കിഴക്കൻ പ്രദേശം എന്നിങ്ങനെ മൂന്നിടങ്ങളാണ് യാത്ര തുടങ്ങുന്നതിനായി ആലോചിക്കുന്നത്. കാൽനടയായും വാഹനത്തിൽ സഞ്ചരിച്ചും മുന്നോട്ട് പോകുന്ന യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മാർഗം കൂടിയാകും ഭാരത് ന്യായ് യാത്ര

Leave a Reply

Your email address will not be published. Required fields are marked *