നക്‌സലിസം വികസനത്തിന് തടസമാണ്; കേരളവും വളരെ ശ്രദ്ധിക്കണമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

നക്‌സൽ വേട്ട അന്തിമഘട്ടത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തുനിന്ന് 2026 മാർച്ചോടെ ഈ ഭീഷണി തുടച്ചുനീക്കാനും ആഹ്വാനം ചെയ്‌തു. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്,​ ബീഹാർ,​ ഛത്തീസ്ഗഢ്,​ ജാർഖണ്ഡ്,​ തെലങ്കാന,​ഒഡിഷ,​ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാ‌രോടാണ് ആഹ്വാനം. ഇന്നലെ ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ഉന്നതതല യോഗത്തിലാണിത്. എട്ടു സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തി. വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു.

നക്‌സലിസം വികസനത്തിന് തടസമാണെന്ന് അമിത് ഷാ പറ‌ഞ്ഞു. എട്ടു കോടിയിലധികം ജനങ്ങളുടെ അടിസ്ഥാന ക്ഷേമത്തിന് തുരങ്കംവച്ചു. സുരക്ഷാസാഹചര്യം മെച്ചപ്പെട്ടതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നക്‌സൽ ബാധിത മേഖലകളിലെ വോട്ടുശതമാനം വർദ്ധിച്ചു. മുൻപ് ഒരു വോട്ട് പോലും വീഴാതിരുന്ന മേഖലകളിൽ 70 ശതമാനം പേർ ഇപ്പോൾ അവകാശം വിനിയോഗിക്കുന്നു.

കേരളത്തിലെ സാഹചര്യവും ഉന്നതതല യോഗത്തിൽ ചർച്ചയായി നക്‌സൽ ബാധിതമെന്ന് കണ്ടെത്തിയ മേഖലകളിൽ തെരച്ചിലും നിരീക്ഷണവും തുടരണം. ഇത്തരം മേഖലകളിലെ വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കേരളത്തിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് എന്നിവരാണ് പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *