‘ദൈവമാണെന്ന് മോദി സ്വയം കരുതുന്നെങ്കിൽ ഒരു ക്ഷേത്രം പണിത് തരാം , ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവിടെ ഇരിക്കണം’ ; പരിഹാസവുമായി മമതാ ബാനർജി

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി സ്വയം ദൈവമായി കരുതുന്നുവെങ്കിൽ അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയണമെന്നും രാജ്യത്തെ കുഴപ്പത്തിലാക്കാതെ തുടർന്നുള്ള കാലം അതിനുള്ളിൽ കയറി ഇരിക്കണമെന്നും മമത പരിഹസിച്ചു. ദൈവങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്നും അവർ കലാപം ഉണ്ടാക്കരുതെന്നും മമത വ്യക്തമാക്കി. കൊൽക്കത്തയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

‘ഒരാൾ പറയുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവങ്ങളുടെ ദൈവമാണെന്ന്. മറ്റൊരാൾ പറയുന്നു ജ​ഗന്നാഥ ഭ​ഗവാൻ മോദിയുടെ ഭക്തനാണെന്ന്. അദ്ദേഹം ദൈവമാണെങ്കിൽ, ദൈവങ്ങൾ രാഷ്ട്രീയത്തിലിറങ്ങാൻ പാടില്ല. കലാപമുണ്ടാക്കാൻ പാടില്ല. ഞങ്ങൾ മോദിക്കായൊരു ക്ഷേത്രം പണിയാം. അവിടെ പ്രതിഷ്ഠയായി ഇരുത്താം. പ്രസാദം വിതരണം ചെയ്യാം. അദ്ദേഹം ഞങ്ങളെ അനു​ഗ്രഹിച്ചാൽ ധോക്ക്ല (ഒരു പലഹാരം) കാണിക്കയായി നൽകാം’- മമത പരിഹസിച്ചു.

‘അടൽ ബിഹാരി വാജ്‌പേയിയെ പോലെ ഒരുപാട് പ്രധാനമന്ത്രിമാരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. മൻമോഹൻ സിങ്, രാജീവ് ഗാന്ധി, നരസിംഹ റാവു, ദേവഗൗഡ എന്നിവർക്കൊപ്പവും ഞാൻ പ്രവർത്തിച്ചു. എന്നാൽ മോദിയെ പോലൊരാളെ ഞാൻ കണ്ടിട്ടില്ല. ഇത്തരമൊരു പ്രധാനമന്ത്രിയെ രാജ്യത്തിന് ആവശ്യമില്ല’- മമത കൂട്ടിച്ചേർത്തു.

അടുത്തിടെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ്, തന്റെ ജനനം ജൈവികമല്ലെന്നും ദൈവം അയച്ചവനാണെന്നും അവകാശപ്പെട്ടത്. ഇതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം. പുരിയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി സംബിത് പത്രയാണ് ജഗന്നാഥ ഭ​ഗവാൻ മോദിയുടെ ഭക്തനാണെന്ന് പറഞ്ഞത്. ഇത് വിവാദമായതോടെ, നാക്ക് പിഴയാണെന്ന് അവകാശപ്പെട്ട് പത്ര ക്ഷമാപണം നടത്തിയിരുന്നു.

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്നും അല്ലാതെ കർഷകരെയും തൊഴിലാളികളെയും സേവിക്കാനല്ലെന്നും രാഹുൽ പറഞ്ഞു.

ഉത്തര്‍പ്രദേശ് ഡിയോറിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ‘മറ്റെല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോദിജിയുടേത് അങ്ങനെയല്ല, അംബാനിയെയും അദാനിയെയും സഹായിക്കാനാണ് പരമാത്മാവ് അദ്ദേഹത്തെ അയച്ചത്.പരമാത്മാവാണ് മോദിയെ അയച്ചിരുന്നെങ്കിൽ അദ്ദേഹം പാവപ്പെട്ടവരെയും കർഷകരെയും സഹായിക്കുമായിരുന്നു. ഇതെന്ത് ദൈവമാണ്’- രാഹുല്‍ പറഞ്ഞു. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്നിപഥ് പദ്ധതിയെ ചവറ്റുകുട്ടയിലെറിയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *