Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം - Radio Keralam 1476 AM News

തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു; സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നം പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണെന്നും കേന്ദ്രം പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനോടും കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

അത്ഭുതകരമായ രോഗശമനം അവകാശപ്പെടുന്ന പരസ്യങ്ങൾക്കെതിരെ പരിശോധിച്ച് നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. നിയമപ്രകാരം കേന്ദ്രം ഇക്കാര്യത്തിൽ സമയോചിതമായ നടപടികളെടുത്തിരുന്നു. ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കോവിഡ് ചികിത്സിച്ച ഭേദമാക്കുമെന്ന് പതഞ്ജലി അവകാശപ്പെടുന്ന കോറോണിലിന്റെ പരസ്യം പ്രചരിപ്പിക്കരുതെന്ന് നിർദേശം നൽകിയിരുന്നതാണ്.

വിശദമായ പരിശോധനയ്ക്ക് ശേഷം കോവിഡ് പൂർണമായും ചികിത്സിച്ച് മാറ്റാൻ കോറോണിലിന് സാധിക്കില്ലെന്ന വസ്തുത സംസ്ഥാന ലൈസൻസിങ് അതോറിറ്റിയെ അറിയിച്ചിരുന്നു. അവകാശവാദങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്ക് ആയുഷുമായി ബന്ധപ്പെട്ട അവകാശവാദങ്ങളോടുകീടി വരുന്ന പരസ്യങ്ങൾ നിർത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദമാക്കുന്നുണ്ട്.

അലോപ്പതി മരുന്നിനെതിരായ പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെയും വിലക്കിയിരുന്നുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏത് ശ്രേണിയിലുള്ള മരുന്ന് ഉപയോഗിക്കണമെന്നുള്ളത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിനെ തള്ളിപ്പറയാനുള്ള സമീപനത്തോട് യോജിക്കുന്നില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, യോഗാഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും നിരുപാധികം മാപ്പുപറഞ്ഞ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും ഇരുവരും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഇന്ന് കോടതി വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *