തിരികെ വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു.

ഐ.എ.എസ്. ഉദ്യോഗസ്ഥനായ രൺജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടിൽവെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉൾപ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോൾ ഇവരെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ൽ വിളിച്ച് ആംബുലൻസ് വരുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഒൻപതുമാസം മുൻപാണ് ആൺസുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോർട്ട് എന്നയാൾക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയിൽനിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തിൽകുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കത്തെത്തുടർന്നാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് നടത്തിയ അന്വേഷണത്തിൽ 14-കാരനെ സുരക്ഷിതമായി മോചിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളായ മൂവരും തമിഴ്നാട്ടിൽനിന്ന് രക്ഷപ്പെട്ടത്. കേസിൽ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. എന്നാൽ, സൂര്യയെ ഒരിക്കലും വീട്ടിൽ കയറ്റരുതെന്ന് രൺജീത് കുമാർ വീട്ടുജോലിക്കാർക്ക് നിർദേശം നൽകിയിരുന്നു. ഇതോടെ സൂര്യയ്ക്ക് വീട്ടിൽ പ്രവേശിക്കാനായില്ല. തുടർന്ന് യുവതി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

അതേസമയം, 2023 മുതൽ രൺജീത് കുമാറും സൂര്യയും പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവരുടെ വിവാഹമോചന നടപടികൾ നടന്നുവരികയാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചന നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ഈ സംഭവമുണ്ടായതെന്നും അഭിഭാഷകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *