ട്രെയിനില്‍ നാല് പേരെ വെടിവെച്ച് കൊന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊലപ്പെടുത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയെ ആണ് റെയിൽവേ പിരിച്ചുവിട്ടത്. കഴിഞ്ഞ മാസം 31-ന് ആണ് സംഭവം അരങ്ങേറിയത്. ആർപിഎഫ് എ.എസ്.ഐ ടിക്കറാം മീണ, യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് അറസ്റ്റിലായ ചേതൻസിങ് നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. 33 കാരനായ ചേതൻസിങ് ട്രെയിനിൽ കൂടുതൽ ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി കേസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ, എസ് 5 കോച്ചിലെ യാത്രക്കാർ ബഹളം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഇത് നടക്കാതെ പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുമ്പ് ഒരു മുസ്ലിം യുവാവിനെ അക്രമിച്ചതിനെ തുടർന്നുള്ള ‘വിദ്വേഷ കേസ്’ അടക്കം മൂന്ന് നിയമ നടപടികൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് സംഭവങ്ങളിലും ചേതൻസിങ്ങിന് വകുപ്പുതല നടപടികൾ നേരിടേണ്ടിവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *