ഗുജറാത്തിലെ ഗെയിമിംങ് സെന്ററിലുണ്ടായ തീപിടുത്തം ; ഫയർ എൻഒസി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല, വൻ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍റര്‍ തീപിടിച്ചുണ്ടായ ദുരന്തത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗെയ്മിങ് സെന്‍റര്‍ നടത്തിപ്പിൽ കൂടുതൽ സുരക്ഷ വീഴ്ചകളെ കുറിച്ച് വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് വർഷം മുൻപ് തുടങ്ങിയ ഗോ കാർട്ടിങ്ങിനടക്കം ഫയർ എൻഒസി അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

അഗ്നിസുരക്ഷ ഉപകരണങ്ങൾ വാങ്ങി എന്ന് ബിൽ സമർപ്പിച്ചായിരുന്നു അപേക്ഷ നൽകിയത്. ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനവും ലഭിച്ചിരുന്നില്ല. മൂന്ന് നില കെട്ടിടത്തിന്റെ വലിപ്പത്തിൽ രണ്ടു നിലയിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ താത്കാലിക ഷെഡ് പണിതുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നിരുന്നു. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിങ് സെന്‍റർ ഉടമ ഉൾപ്പെടെ ആറു പേർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു.

അവധിക്കാലത്തിന്റെ അവസാന മണിക്കൂറുകൾ ആഘോഷമാക്കുവാനെത്തിയ കുട്ടികൾ, കുടുംബങ്ങൾ, ഗെയ്മിങ് സെന്ററിലെ ദിവസ വേതനക്കാർ തുടങ്ങി നിരവധി പേരാണ് കത്തിയമര്‍ന്നത്. രണ്ടുവർഷമായി താത്കാലികമായി പ്രവർത്തിച്ചിരുന്ന ഗെയിമിങ് സെന്ററിന് ഫയർ എൻഒസി ഇല്ലായിരുന്നു.

അവധിദിനമായതിനാൽ തിരക്ക് കൂടി. ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായപ്പോൾ എഴുപതോളം പേർ ഗേയ്മിങ് സെന്ററിൽ ഉണ്ടായിരുന്നു. കാർ റേസിങ്ങിനായി രണ്ടായിരം ലിറ്ററോളം ഡീസൽ സൂക്ഷിച്ചതും അപകടത്തിന്റെ വ്യാപ്തി കുട്ടി. ഗെയിമിങ് സെന്ററിന്റെ ഉടമകളിൽ ഒരാളായ യുവരാജ്‌സിങ് സോളങ്കിയും മാനേജരും ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *