കേന്ദ്ര സർക്കാരിന് തിരിച്ചടി; വാർത്തകളുടെ വസ്തുതാപരിശോധനയ്ക്ക് യൂണിറ്റ് രൂപവത്കരിച്ചത് സ്റ്റേ ചെയ്തു

രാജ്യത്ത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും ഓൺലൈനിലും വരുന്ന വാർത്തകളുടെ വസ്തുതാ പരിശോധന നടത്തുന്നതിന് യൂണിറ്റ് രൂപവത്കരിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്തത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രത്തിനെതിരായ ഓൺലൈൻ വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് 2023-ലെ ഭേദഗതിചെയ്ത ഐ.ടി ചട്ടങ്ങൾ പ്രകാരം അനുമതി നൽകുന്ന വ്യവസ്ഥയ്ക്ക് എതിരായ ഹർജികൾ ബോംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ ബോംബെ ഹൈക്കോടതി തയ്യാറായിരുന്നില്ല. സ്റ്റേ ഇല്ലാത്തതിനാലാണ് കേന്ദ്രം വസ്തുതാ പരിശോധന നടത്തുന്നതിന് യൂണിറ്റ് രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

എന്നാൽ, ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഭരണഘടനപരമായി ഗൗരവമേറിയ വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *