കലാപത്തിൽ കത്തി മണിപ്പൂർ; രണ്ടുസ്ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി

കലാപം കത്തുന്ന മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടുസ്ത്രീകളെയും ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി കുക്കി സംഘടന ഐടിഎൽഎഫാണ് ആരോപിച്ചത്. സ്ത്രീകളെ നഗ്നയാക്കി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്. 

തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്നരായ 2 സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎൽഎഫ് ആരോപിച്ചു. ‌സംഭവത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടില്ല. 

പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു സമൂഹമാധ്യമങ്ങളിലുടെ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മണിപ്പുരിൽ വെറുപ്പു വിജയം കൈവരിച്ചതായും രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നതായും തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് മാണിക്യ പറഞ്ഞു. വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ മേയ് നാല് മുതൽ ഇന്റർനെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്നാണു കുക്കി വിഭാഗത്തിന്റെ ആവശ്യം.  

Leave a Reply

Your email address will not be published. Required fields are marked *