കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കോടതി വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.

പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അധിക വായ്പ വരും വര്‍ഷത്തെ വായ്പകളില്‍ കുറവു വരുത്തുമെന്ന കേന്ദ്ര വാദം സ്വീകാര്യമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ ബാലന്‍സ് ഓഫ് കണ്‍വീനിയന്‍സ് കേന്ദ്രത്തിനൊപ്പമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഇടപെടലിലൂടെ കേരളത്തിന് 13,608 കോടി വായ്പയെടുക്കാന്‍ കഴിഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

ഓരോ സംസ്ഥാനത്തിനും എത്ര തുക വായ്പയെടുക്കാനാവും എന്നു നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന, ഭരണഘടനയുടെ 293-ാം അനുഛേദവുമായി ബന്ധപ്പെട്ടതാണ് കേരളത്തിന്റെ ഹര്‍ജിയെന്ന് കോടതി പറഞ്ഞു. 293-ാം അനുഛേദം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അതുസംബന്ധിച്ച് സുപ്രീം കോടതി ഇതുവരെ വ്യാഖ്യാനങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയാണെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *