ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പറത്താൻ കഴിവുള്ളവർ സേനയിലില്ല: മാലദ്വീപ് പ്രതിരോധ മന്ത്രി

ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിൻമാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്നുപറഞ്ഞത്.

ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിർദേശത്തെ തുടർന്ന് 76 ഇന്ത്യൻ സൈനികർ മാലദ്വീപ് വിട്ടിരുന്നു.

ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. മേയ് പത്തിനകം ഇന്ത്യൻ സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. 76 സൈനികരെ ഇതിനകം ഇന്ത്യ തിരിച്ചുവിളിച്ചു.

മാലദ്വീപ് സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽ എത്തുന്നത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *