ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആശമാരുടെ പ്രശ്‌നങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തു.
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചുവെന്നും വീണ ജോർജ് പറഞ്ഞു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചു.ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ 2023-24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കൽ, കാസർകോടും വയനാടും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓൺലൈൻ ഡ്രഗ്സ് വിൽപന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. കേരളത്തിന് എയിംസിന്റെ കാര്യവും മന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രിയും സ്വീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.