ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; രണ്ടാം പ്രതി അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് ഉള്ളതെന്ന് സുപ്രീംകോടതി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി. അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് വാദത്തിനിടെ ചോദ്യം ഉന്നയിച്ചത്. കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നൽകിയിരിക്കുന്നതെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ അനുശാന്തിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യമാണെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു.

ഇക്കാര്യം പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് മറുപടി ഒരാഴ്ച്ച സമയം നൽകിയ കോടതി കേസ് ഈ മാസം പതിനഞ്ചിന് പരിഗണിക്കാൻ മാറ്റി. കേസിൽ സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ ഹാജരായി. അഭിഭാഷകൻ വി.കെ ബിജുവാണ് അനുശാന്തിയുടെ അഭിഭാഷകൻ. സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതും മറ്റു തെളിവുകളില്ലെന്നും എന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കണ്ണിന്‍റെ ചികില്‍സക്കായി അടിയന്തരമായി ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *