അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും താൻ എ.എ.പിയുടെ സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി. മാത്രമല്ല ഇരു പാർട്ടികളും തമ്മിൽ നല്ല ഐക്യമാണ് ഡൽഹിയിലുള്ളതെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴ് ലോക്സഭ മണ്ഡലങ്ങളിലും ഇൻഡ്യ സഖ്യ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ ഇരു പാർട്ടികളുടേയും പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദിയുമായി സംവാദത്തിന് താൻ തയാറാണ്. ഇതിനായി അദ്ദേഹം പറയുന്ന സ്ഥലത്ത് വരാം. എന്നാൽ മോദി ഒരിക്കലും വരില്ല തനിക്ക് ഉറപ്പാണ്. മോദി വന്നാൽ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ഉന്നയിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മോദി പ്രവർത്തിക്കുന്നത് 22 മുതൽ 25 വരെ ആളുകൾക്ക് വേണ്ടി മാത്രമാണെന്നു പറഞ്ഞ രാഹുൽ ​ഗാന്ധി ചാന്ദ്നി ചൗക്കിലെ ചെറുകിട കച്ചവടക്കാരന് വേണ്ടി മോദി എന്താണ് ചെയ്തതെന്നും ചോദിച്ചു.

ജി.എസ്.ടിയും നോട്ട് നിരോധനവും ബാധിച്ചത് ചെറുകിട കർഷകരെ മാത്രമാണ്. എന്നാൽ അംബാനിയുടേയും അദാനി​യുടേയും ബില്യൺ കണക്കിന് രൂപ മോദി എഴുതി തള്ളി. റെയിൽവേയും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കുകയാണ് മോദി ചെയ്യുന്നത്. മാത്രമല്ല ഇലക്ടറൽ ബോണ്ട് ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പണം കൊള്ളയടിക്കുകയാണ് മോദി ചെയ്തത്. ഇതിനായാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്നും ജി.എസ്.ടിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ചെറുകിട കച്ചവടക്കാർക്ക് വളരാനാവുവെന്നും അതിലൂടെ മാത്രമേ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുവെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *