തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു.
ഇന്ത്യ സഖ്യത്തിൽ എഎപി തുടരണോ എന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉടൻ തീരുമാനമെടുക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു. തെരഞ്ഞടുപ്പിനായി നാല് ലക്ഷം കള്ളവോട്ടുകൾ ബിജെപി വോട്ടർ പട്ടികയിൽ ചേർത്തെന്നും സോംനാഥ് ഭാരതി ആരോപിച്ചു. എല്ലാ അധാർമ്മിക മാർഗങ്ങളും ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹിയിൽ ഉപയോഗിച്ചു.
നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ താമസക്കാരുണ്ടെന്ന് കാട്ടിയടക്കം വോട്ട് ചേർത്തു. നാല് ലക്ഷം കള്ള വോട്ടുകൾ ബിജെപി ചേർത്തു. എല്ലാ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തു. എഎപി ബിജെപിയെയും തെരഞ്ഞടുപ്പ് കമ്മീഷനെയും, ഡൽഹി പൊലീസിനെയും ആർഎസ്എസിനെയുമാണ് ഒന്നിച്ച് നേരിട്ടതെന്ന് സോംനാഥ് ഭാരതി പറഞ്ഞു.
ബിജെപിയെ കൂട്ടൂപ്പിടിച്ചാണ് കോൺഗ്രസ് മത്സരിച്ചത്. എന്നിട്ടും തുടർച്ചയായ മൂന്നാം തവണ പുജ്യത്തിലേക്ക് കൂപ്പൂകുത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. ഇന്ത്യ സഖ്യം എന്തിനാണെന്ന് കോൺഗ്രസ് പറയണം. ബിജെപിയെ മാറ്റിനിർത്താനാണ് സഖ്യമുണ്ടാക്കിയത്. കോൺഗ്രസിന്റെ പ്രശ്നങ്ങൾ അവർ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സഖ്യത്തിൽ തുടരണോ എന്നതിൽ കെജരിവാളും പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയും ഉടൻ തീരുമാനമെടുക്കും. പാർട്ടിയിൽ ഒരു നേതൃവിഷയവുമില്ല, കെജരിവാൾ തന്നെയാണ് നേതാവെന്നും എഎപി നേതാവ് മുതിർന്ന നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.