തിരുവനന്തപുരം: വെഞ്ഞാറമൂട് വഴിയരികിൽ നിന്ന അച്ഛനെയും മകളെയും ആംബുലൻസ് ഇടിച്ച സംഭവത്തിൽ അച്ഛൻ ഷിബു മരിച്ചു. മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് പുരുഷ നഴ്‌സ് ആണെന്ന് കണ്ടെത്തി . ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു.
അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്. വഴിയരികിലെ ലാബിന് മുന്നിൽ നിൽക്കുകയായിരുന്നു ഇവർ. വെഞ്ഞാറമൂട് സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലുവയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു. അലംകൃതയുടെയും പരിക്ക് അതീവ ഗുരുതരമാണ്