സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് ഭീഷണിയുമായി പാകിസ്ഥാൻ. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും വ്യക്തമാക്കി. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി. അതിനിടെ ഇന്നലെ രാത്രിയും രണ്ട് ഭീകരരുടെ വീടുകൾ കശ്‌മീരിൽ തകർത്തു. പുൽവാമയിലാണ് അഹ്സാൻ ഉൾ ഹഖ്, ഹാരി അഹമദ് എന്നിവരുടെ വീടുകളാണ് തകർത്തത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇൻറലിജൻസ് വിവരവും അന്വേഷണവും പാകിസ്ഥാൻ്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമർനാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.