പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചനയെ തുടർന്ന് തെക്കൻ കാശ്മീരിലെ വനമേഖലയിൽ സൈന്യത്തിന്റെ പരിശോധന തുടരുന്നു. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്.
അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് ഗുജ്ജറുകള്‍ വേനൽക്കാലത്ത് ഉപയോഗിക്കുന്ന മൺവീടുകളിലും സൈന്യം പരിശോധന പരിശോധന നടത്തി. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്.