ബെവ്കോ ഔട്ട്ലെറ്റിൽ പത്ത് വയസ്സുകാരിയായ മകളെ വരിയിൽ നിർത്തിയതിൽ പിതാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ്. ഇന്ന് ഉച്ചയോടെ തൃത്താല പോലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കരിമ്പനക്കടവ് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പട്ടാമ്പി മാട്ടായ സ്വദേശി മദ്യം വാങ്ങാൻ എത്തിയത്.
കുട്ടി വരി നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ക്യൂവിൽ ഉണ്ടായിരുന്ന മാറ്റൊരാൾ എടുത്തിരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യൂവിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്തിട്ടും ഇയാൾ കുട്ടിയെ മാറ്റി നിർത്താൻ തയ്യാറായിരുന്നില്ല. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ കൂടെയുള്ളത് ബന്ധുവാണെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ അച്ഛൻ തന്നെയാണ് കുട്ടിയെ വരിയിൽ നിർത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.