ഛത്തീസ്ഗഡില്‍ പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റിലായി. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.
പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് പതിമൂന്നുകാരന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. ഇവിടെ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ കല്ലും മരത്തടിയും ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം പ്രതിക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.