പാതിവില തട്ടിപ്പ് കേസിൽ ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി സോജനാണ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും. അതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സോഷ്യോ ഇകണോമിക് ആൻഡ് എൻവയോൺമെൻ്റൽ ഡവലപ്മെൻ്റ് സൊസൈറ്റിക്കെതിരെയാണ് കേസ്. സൊസൈറ്റിയുടെ ഏരിയാ കോ-ഓർഡിനേറ്റർ ശ്രീജ ദേവദാസും ഏരിയാ കോ-ഓർഡിനേറ്റർ അനിതയുമാണ് പ്രതികൾ. മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി. പാതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ഇരുവരിൽ നിന്നുമായി പണം തട്ടിയെന്നാണു കേസുകൾ.